നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് മൈക്ക് വിറ്റ്മെർ

ദൈവവചനത്തിന്റെ ശക്തി

സ്റ്റീഫൻ വളർന്നുവരുന്ന ഒരു ഹാസ്യനടനും ഒപ്പം ധൂർത്തനുമായിരുന്നു. ഒരു ക്രിസ്തീയ കുടുംബത്തിൽ വളർന്ന അദ്ദേഹം, തന്റെ പിതാവും രണ്ടു സഹോദരന്മാരും ഒരു വിമാനാപകടത്തിൽ മരിച്ചതിനെത്തുടർന്ന് നിരവധി സംശയങ്ങൾ അദ്ദേഹത്തെ അലട്ടാൻ തുടങ്ങി. ഇരുപതുകളുടെ തുടക്കത്തോടെ അദ്ദേഹത്തിനു വിശ്വാസം നഷ്ടപ്പെട്ടു. എന്നാൽ ചിക്കാഗോയിലെ തണുത്ത തെരുവുകളിൽ ഒരു രാത്രിയിൽ അദ്ദേഹം അതു കണ്ടെത്തി. ഒരു അപരിചിതൻ അദ്ദേഹത്തിന് ഒരു പോക്കറ്റ് പുതിയ നിയമം നൽകി. പുസ്തകം തുറന്ന സ്റ്റീഫൻ, ഉത്കണ്ഠയുമായി മല്ലിടുന്നവർ മത്തായി 6:27-34 ലെ യേശുവിന്റെ ഗിരിപ്രഭാഷണത്തിൽ നിന്നു വായിക്കണമെന്ന് രേഖപ്പെടുത്തിയ ഒരു സൂചിക കണ്ടു.

സ്റ്റീഫൻ ആ ഭാഗം കണ്ടെത്തി, അതിലെ വാക്കുകൾ അവന്റെ ഹൃദയത്തിൽ ഒരു അഗ്നി ജ്വലിപ്പിച്ചു. അദ്ദേഹം അനുസ്മരിക്കുന്നു, “ഞാൻ ആത്യന്തികമായും ഉടനടി പ്രകാശിപ്പിക്കപ്പെട്ടു. ആ തണുപ്പിൽ തെരുവിന്റെ മൂലയിൽ നിന്നുകൊണ്ട് പ്രഭാഷണം ഞാൻ വായിച്ചു, എന്റെ ജീവിതം പിന്നീടൊരിക്കലും പഴയതായിരുന്നില്ല.”

തിരുവെഴുത്തുകളുടെ ശക്തി അങ്ങനെയാണ്. ബൈബിൾ മറ്റേതൊരു പുസ്തകത്തെയും പോലെയല്ല, കാരണം അത് ജീവനുള്ളതാണ്. നമ്മൾ കേവലം ബൈബിൾ വായിക്കുകയല്ല ചെയ്യുന്നത്. ബൈബിൾ നമ്മെ വായിക്കുന്നു: “... ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു” (എബ്രായർ 4:12).

ഈ ഗ്രഹത്തിലെ ഏറ്റവും ശക്തമായ ബലത്തെ തിരുവെഴുത്ത് അവതരിപ്പിക്കുന്നു, അതു നമ്മെ രൂപാന്തരപ്പെടുത്തുകയും ആത്മീയ പക്വതയിലേക്കു നയിക്കുകയും ചെയ്യുന്നു. നമ്മുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കാൻ ദൈവത്തോട് അപേക്ഷിച്ചുകൊണ്ട് നമുക്കതു തുറന്ന് ഉറക്കെ വായിക്കാം. അവിടുന്നു സംസാരിച്ച വാക്കുകൾ “വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും” (യെശയ്യാവ് 55:11) എന്ന് അവിടുന്നു വാഗ്ദത്തം ചെയ്യുന്നു. നമ്മുടെ ജീവിതം ഒരിക്കലും പഴയതുപോലെയാകില്ല.

ആളുകളെ ആവശ്യമായ ആളുകൾ

സ്പോർട്സ് ലേഖകൻ എന്ന നിലയിൽ തന്റെ ജോലിയിൽ ഹോൾ ഓഫ് ഫെയിം (സ്പോർട്സ് പോലുള്ള ഒരു പ്രത്യേക വിഭാഗത്തിൽ വിശിഷ്ടമായി തിരഞ്ഞെടുക്കപ്പെട്ടവർ) ലഭിച്ച ഡേവ് കിൻഡ്രഡ് നൂറ് കണക്കിന് പ്രധാന സ്പോർട്സ് പരിപാടികളെക്കുറിച്ചും മുഹമ്മദ് അലിയുടെ ജീവചരിത്രവും എഴുതിയിട്ടുണ്ട്. ജോലിയിൽ നിന്ന് വിരമിച്ചത്തിന്റെ വിരസത മാറ്റാനായി അടുത്തുള്ള സ്കൂളിൽ പെൺകുട്ടികളുടെ ബാസ്കറ്റ് ബോൾ കളിയിൽ പങ്കെടുത്തിരുന്നു. ഓരോ ഗെയിമിനെക്കുറിച്ചും അദ്ദേഹം കഥകൾ എഴുതി ഓൺലൈനിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി. ഡേവിന്റെ അമ്മയും കൊച്ചു മകനും മരിക്കുകയും ഭാര്യക്ക് പക്ഷാഘാതം വരികയും ചെയ്തപ്പോൾ , തന്റെ ടീം നല്ലൊരു സമൂഹമായി കൂടെ നിന്ന് ജീവിതത്തിന് അർത്ഥം നല്കിയെന്ന്  അയാൾ മനസ്സിലാക്കി. അവർക്ക് അയാളെ ആവശ്യമായതുപോലെ അവരെ അയാൾക്കും ആവശ്യമായിത്തീർന്നു. കിൻഡ്രഡ് പറഞ്ഞു: "ഈ ടീം എന്നെ രക്ഷിച്ചു. എന്റെ ജീവിതം ഇരുട്ടായി മാറിയിരുന്നു.... അവർ എനിക്ക് വെളിച്ചമായി."

ഒരു ഐതിഹാസിക പത്രപ്രവർത്തകൻ എങ്ങനെയാണ് കൗമാരക്കാരുടെ സമൂഹത്തെ ആശ്രയിക്കാൻ ആരംഭിച്ചത്? ഇതുപോലെ ഒരു ഐതിഹാസിക അപ്പസ്തോലൻ തന്റെ മിഷണറി യാത്രയിൽ കണ്ടെത്തിയ ആളുകളുടെ കൂട്ടായ്മയിൽ ആശ്രയിക്കുന്നു. പൗലോസ് തന്റെ ലേഖനം അവസാനിപ്പിക്കുമ്പോൾ വന്ദനം ചെയ്യുന്ന ആളുകളുടെ പട്ടിക ശ്രദ്ധിച്ചോ? (റോമർ 16: 3 - 15 ). " എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരുമായ അന്ത്രൊനിക്കോസിനും യൂനിയാവിനും വന്ദനം ചൊല്ലുവിൻ" (വാ. 7). "കർത്താവിൽ എനിക്കു പ്രിയനായ അംപ്ലിയാത്തൊസിനു വന്ദനം ചൊല്ലുവിൻ" (വാ. 8). ഇങ്ങനെ ഇരുപത്തിയഞ്ചിലധികം പേരുകൾ അദ്ദേഹം പറയുന്നുണ്ട്. തിരുവെഴുത്തിൽ മറ്റെവിടെയും ഇവർ പരാമർശിക്കപ്പെടുന്നില്ല; എന്നാൽ പൗലോസിന് അവർ വേണ്ടപ്പെട്ടവരായിരുന്നു.

നിങ്ങളുടെ സമൂഹം ആരൊക്കെയുള്ളതാണ്? നിങ്ങൾക്ക് ആരംഭിക്കാൻ ഏറ്റവും ഉചിതമായ സ്ഥലം നിങ്ങളുടെ സഭയാണ്. ജീവിതം ഇരുണ്ടതായ ആരെങ്കിലും അവിടെയുണ്ടോ? ദൈവം നയിക്കുന്നതനുസരിച്ച്, നിങ്ങൾക്ക് അവരെ യേശുവിലേക്ക് നയിക്കുന്ന വെളിച്ചമായി മാറാം. എന്നെങ്കിലുമൊരിക്കൽ അവർ ഇതിനോട് നന്ദിയോടെ പ്രതികരിക്കും.

കഥയുടെ തിമിംഗലം

മൈക്കിൾ കൊഞ്ചിനു വേണ്ടി മുങ്ങിത്തപ്പുകയായിരുന്നു. ഒരു വലിയ തിമിംഗലം അയാളെ കടിച്ചു വിഴുങ്ങാൻ ശ്രമിച്ചു. രക്ഷപ്പെടാനായി അയാൾ പരമാവധി കുതറിയെങ്കിലും തിമിംഗലത്തിന്റെ മസിലുകൾ അയാളെ ഞെരുക്കി. കഥ കഴിഞ്ഞെന്ന് അയാൾ കരുതി. എന്നാൽ തിമിംഗലങ്ങൾക്ക് കൊഞ്ച് മനുഷ്യരെ താല്പര്യമില്ലായിരിക്കും; 30 നിമിഷം കഴിഞ്ഞ് അത് മൈക്കിളിനെ പുറത്തേക്ക് തുപ്പി. അതിശയകരം! മൈക്കിളിന്റെ അസ്ഥികൾ ഒന്നും ഒടിഞ്ഞില്ല. എന്നാൽ ധാരാളം മുറിവുകളുണ്ടായി; കൂടാതെ ഒരു കഥയുടെ തിമിംഗലവും.

മൈക്കിൾ ആദ്യത്തെ ആളായിരുന്നില്ല. യോനായെ ഒരു "മഹാ മത്സ്യം " (യോനാ 1:17) വിഴുങ്ങി. അത് അവനെ കരയിൽ ചർദ്ദിക്കുന്നതുവരെ 3 ദിവസം അതിന്റെ വയറ്റിൽ കിടന്നു (1:17; 2:10). മൈക്കിളിനെ അവിചാരിതമായി തിമിംഗലം പിടിച്ചതാണെങ്കിൽ യോനായെ വിഴുങ്ങിയത് അവൻ ഇസ്രായേലിന്റെ ശത്രുക്കളെ വെറുത്തതു കൊണ്ടും അവരുടെ മാനസാന്തരം ഇഷ്ടപ്പെടാത്തതു കൊണ്ടും ആണ്. നിനെവേയിൽ പോയി പ്രസംഗിക്കാൻ ദൈവം പറഞ്ഞപ്പോൾ യോനാ വേറെ സ്ഥലത്തേക്കുള്ള ബോട്ട് കയറി. അതുകൊണ്ട് അവനെ തിരിച്ചറിവിലേക്ക് കൊണ്ടുവരാൻ ദൈവം തിമിംഗലം പോലൊരു മത്സ്യത്തെ നിയമിച്ചു.

യോനാ അസ്സീറിയക്കാരെ വെറുത്തതിനെ കുറ്റപ്പെടുത്താനാകില്ല. അവർ പണ്ട് ഇസ്രായേലിനെ പീഢിപ്പിച്ചവരാണ്; ഏതാണ്ട് 50 വർഷത്തിനിടയിൽ അവർ വടക്കേ ഗോത്രങ്ങളെ , ഇനിയൊരു തിരിച്ചു വരവ് ഇല്ലാത്ത വിധം, പ്രവാസത്തിലേക്ക് കൊണ്ടുപോകാനിരിക്കുകയുമാണ്. ഇങ്ങനെയുള്ള ഒരു അസീറിയയോട് ക്ഷമിക്കുക എന്നതിൽ യോനാക്ക് അനിഷ്ടം തോന്നുന്നത് മനസ്സിലാക്കാവുന്നതാണ്.

എന്നാൽ യോനാ സകല ജനത്തിന്റെയും ദൈവമായവനേക്കാൾ ദൈവത്തിന്റെ ജനമായവരോടാണ് കൂടുതൽ കൂറ് പുലർത്തിയത്. ദൈവം ഇസ്രായേലിന്റെ ശത്രുക്കളായവരെയും സ്നേഹിക്കുകയും രക്ഷിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നവനാണ്. അവൻ നമ്മുടെ ശത്രുക്കളെയും സ്നേഹിക്കുന്നു; രക്ഷിക്കാൻ ആഗ്രഹിക്കുന്നു. ആത്മാവിന്റെ ചിറകുകൾ ധരിച്ച്, യേശുവിന്റെ സുവിശേഷവുമായി നമുക്കവരുടെയിടയിലേക്ക് പോകാം.

അറിവ് വേദനിപ്പിക്കുമ്പോൾ

ഗ്രാൻഡ് കാന്യണിലൂടെ ഇരുപത്തിയഞ്ചു ദിവസത്തെ വഞ്ചി തുഴയലിനുശേഷം സാക്ക് എൽഡറും സുഹൃത്തുക്കളും കരയിലേക്കടുപ്പിച്ചു. അവരുടെ റാഫ്റ്റുകൾ കൊണ്ടുപോകാൻ വന്നയാൾ അവരോട് കോവിഡ് 19 വൈറസിനെക്കുറിച്ച് പറഞ്ഞു. അയാൾ തമാശ പറയുകയാണെന്ന് അവർ കരുതി. എന്നാൽ അവർ മലയിടുക്കിൽ നിന്ന് പുറത്തുകടക്കുമ്പോൾ അവരുടെ ഫോണുകൾ ശബ്ദിച്ചു - മാതാപിതാക്കളുടെ അടിയന്തര സന്ദേശങ്ങളായിരുന്നു അവ. സാക്കും കൂട്ടുകാരും സ്തംഭിച്ചുപോയി. നദിയിലേക്ക് മടങ്ങാനും ഇപ്പോൾ അറിഞ്ഞ കാര്യത്തിൽ നിന്നു രക്ഷപ്പെടാനും അവർ ആഗ്രഹിച്ചു.

വീണുപോയ ലോകത്തിൽ, അറിവ് പലപ്പോഴും വേദനിപ്പിക്കുന്നതാണ്. സഭാപ്രസംഗിയിലെ ജ്ഞാനിയായ പ്രബോധകൻ ഇങ്ങനെ നിരീക്ഷിച്ചു: “ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ടു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു’’ (1:18). ഒരു കുട്ടിയുടെ ആനന്ദദായകമായ അറിവില്ലായ്മയിൽ ആരാണ് അസൂയപ്പെടാത്തത്? വംശീയത, അക്രമം, ക്യാൻസർ എന്നിവയെക്കുറിച്ച് അവൾക്ക് ഇതുവരെ അറിവില്ല. നാം വളർന്ന് നമ്മുടെ സ്വന്തം ദൗർബല്യങ്ങളും തിന്മകളും തിരിച്ചറിയുന്നതിനു മുമ്പ് നാം കൂടുതൽ സന്തുഷ്ടരായിരുന്നില്ലേ? നമ്മുടെ കുടുംബത്തിന്റെ രഹസ്യങ്ങൾ പഠിക്കുന്നതിനുമുമ്പ് - എന്തുകൊണ്ടാണ് നമ്മുട അങ്കിൾ അമിതമായി മദ്യപിക്കുന്നത് അല്ലെങ്കിൽ നമ്മുടെ മാതാപിതാക്കൾ വിവാഹമോചനം നേടിയത്? - നാം കൂടുതൽ സന്തുഷ്ടരായിരുന്നില്ലേ?

അറിവിൽ നിന്നുള്ള വേദന മാറ്റാനാവില്ല. അറിഞ്ഞുകഴിഞ്ഞാൽ, അങ്ങനെയില്ലെന്ന് നടിച്ചിട്ടു കാര്യമില്ല. എന്നാൽ സഹിച്ചുനിൽക്കാനും മുമ്പോട്ടുപോകാനും നമ്മെ പ്രാപ്തരാക്കുന്ന ഉയർന്ന അറിവുണ്ട്. യേശു ദൈവവചനമാണ്, നമ്മുടെ ഇരുട്ടിൽ പ്രകാശിക്കുന്ന വെളിച്ചമാണ് (യോഹന്നാൻ 1:1-5). അവൻ “നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു’’ (1 കൊരിന്ത്യർ 1:30). നിങ്ങളുടെ വേദനയാണ് യേശുവിന്റെ അടുത്തേക്ക് ഓടാനുള്ള കാരണം. അവൻ നിങ്ങളെ അറിയുകയും നിങ്ങൾക്കായി കരുതുകയും ചെയ്യുന്നു.

സൗഖ്യമായവനെപ്പോലെ ജീവിക്കുക

ഇന്ത്യയിലെ രണ്ട് സഹോദരിമാർ അന്ധരായാണ് ജനിച്ചത്. പിതാവ് ഒരു കഠിനാദ്ധ്വാനിയായ വ്യക്തി ആയിരുന്നുവെങ്കിലും കാഴ്ചലഭിക്കാനുള്ള ശസ്ത്രക്രിയ ചെയ്യിക്കാനുള്ള സാമ്പത്തിക ശേഷി അയാൾക്കില്ലായിരുന്നു. അപ്പോഴാണ് മെഡിക്കൽ മിഷൻ ഡോക്ടർമാരുടെ ഒരു സംഘം ആ പ്രദേശത്ത് എത്തിയത്. ശസ്ത്രക്രിയക്ക് ശേഷം നഴ്സ് കണ്ണിലെ ബാൻഡേജ് അഴിച്ചപ്പോൾ ആ പെൺകുട്ടികൾ വിടർന്ന് പുഞ്ചിരിച്ചു.” അമ്മേ, എനിക്ക് കാണാം! എനിക്ക് കാണാം!" അവർ ആശ്ചര്യഭരിതരായി.

ജന്മനാ മുടന്തനായ ഒരാൾ ദൈവാലയത്തിന്റെ ഗേറ്റിനരികിൽ തന്റെ സ്ഥിരം ഭിക്ഷാടന സ്ഥലത്ത് ഇരിക്കുകയായിരുന്നു. തന്റെ കയ്യിൽ നാണയമൊന്നുമില്ല, എന്നാൽ അതിനേക്കാൾ മെച്ചമായ ഒന്നുണ്ട് എന്ന് പത്രോസ് അയാളോട് പറഞ്ഞു: “നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്കുക” (അപ്പൊ. പ്രവൃത്തി 3:6). ആ മനുഷ്യൻ “കുതിച്ചെഴുന്നേറ്റ് നടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ട് അവരോടു കൂടെ ദൈവാലയത്തിൽ കടന്നു.” (വാ.8)

ഈ സഹോദരിമാരും ഈ മനുഷ്യനും, അവരുടെ കണ്ണുകളും കാലുകളും ഇതുവരെ കുരുടരോ മുടന്തരോ ആയിട്ടില്ലാത്തവരേക്കാൾ, എത്രയധികം ആസ്വദിച്ചിട്ടുണ്ടാകും. ആ പെൺകുട്ടികൾക്ക് ആശ്ചര്യവും ആനന്ദവും മൂലം കണ്ണുകൾ അടക്കുന്നതും തുറക്കുന്നതും നിർത്താൻ കഴിഞ്ഞിട്ടുണ്ടാകില്ല; ആ മനുഷ്യനാകട്ടെ കുതിച്ചു ചാടുന്നതും.

നിങ്ങളുടെ സ്വാഭാവിക കഴിവുകളെപ്പറ്റി ചിന്തിച്ചു നോക്കൂ. അത്ഭുതകരമായ ഒരു സൗഖ്യം ലഭിച്ചിരുന്നെങ്കിൽ ആ കഴിവുകൾ നിങ്ങൾ എത്രയധികം ആസ്വദിക്കുകയും വ്യത്യസ്തമായി പ്രയോജനപ്പെടുത്തുകയും ചെയ്യുമായിരുന്നു! ഇങ്ങനെ ചിന്തിക്കാം. നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നുവെങ്കിൽ അവൻ നിങ്ങളെ ആത്മീയമായി സൗഖ്യമാക്കിയിരിക്കുന്നു. നിങ്ങളുടെ പാപങ്ങളിൽ നിന്ന് അവൻ നിങ്ങളെ രക്ഷിച്ചിരിക്കുന്നു.

നമ്മെ സൃഷ്ടിക്കുകയും രക്ഷിക്കുകയും ചെയ്തവനെ സ്തുതിക്കുകയും അവൻ പ്രദാനം ചെയ്തതെല്ലാം അവന് സമർപ്പിക്കുകയും ചെയ്യാം.

മറ്റുള്ളവരിൽ നിക്ഷേപിക്കുക

ഒരിക്കൽ ഒരു കോർപറേഷൻ അവരുടെ ഒരു ഭക്ഷണം പത്തെണ്ണം വാങ്ങുന്നവർക്ക് ആയിരം മൈൽ വിമാനയാത്ര സമ്മാനമായി നൽകിയപ്പോൾ, ഒരു മനുഷ്യൻ അവരുടെ ഏറ്റവും വിലകുറഞ്ഞ ഭക്ഷണം ചോക്ലേറ്റ് പുഡ്ഡിംഗ് ആണെന്ന് മനസ്സിലാക്കി. അയാൾ അത് പത്രണ്ടായിരം എണ്ണം വാങ്ങി. വെറും 3000 ഡോളറിന് അയാൾ ഗോൾഡൻ സ്റ്റാറ്റസ് നേടുകയും അയാൾക്കും കുടുംബത്തിനും ജീവിതത്തിലുടനീളം വിമാനയാത്ര നേടുകയും ചെയ്തു. അയാൾ ആ പുഡ്ഡിംഗ് ചാരിറ്റി പ്രവർത്തങ്ങൾക്ക് നൽകി, അതിലൂടെ വലിയ ഒരു നികുതിയിളവ് നേടുകയും ചെയ്തു. ബുദ്ധിമാൻ!

സൂത്രശാലിയായ ഒരു കാര്യസ്ഥൻ തന്റെ ജോലി നഷ്ടപ്പെട്ടപ്പോൾ, തന്റെ യജമാനന്റെ കടക്കാർക്ക് കടം ഇളച്ചു കൊടുത്ത ഒരു ഉപമ യേശു പറഞ്ഞു. താൻ ചെയ്യുന്ന പ്രവർത്തിക്കുള്ള പ്രതിഫലം പിന്നീട് അവരിൽ നിന്ന് വാങ്ങാം എന്ന് അയാൾ മനസ്സിലാക്കി. അയാൾ ചെയ്ത അധാർമ്മികമായ പ്രവൃത്തിയെ യേശു ഒരിക്കലും പ്രശംസിച്ചില്ല, എന്നാൽ അവരുടെ അവിശ്വസ്തതയിൽ നിന്ന് ചിലത് പഠിക്കാം. യേശു പറഞ്ഞു "അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും" (ലൂക്കോസ് 16:9). ഇരുപത്തിയഞ്ച് സെന്റിന്റെ (80 പൈസ) മധുരപലഹാരങ്ങൾ വിമാന യാത്രയാക്കി മാറ്റിയതുപോലെ, നാമും നമ്മുടെ "ലൗകിക നന്മകൾ" "യഥാർത്ഥ നന്മകൾ" നേടാൻ ഉപയോഗിക്കണം ( വാ.11).

എന്താണ് ഈ നന്മകൾ? യേശു പറഞ്ഞു, "നിങ്ങൾക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പിൻ; കള്ളൻ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വർഗ്ഗത്തിൽ പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നുപോകാത്ത നിക്ഷേപവും നിങ്ങൾക്കു ഉണ്ടാക്കിക്കൊൾവിൻ"(12:33). നമ്മുടെ നിക്ഷേപം നമുക്ക് രക്ഷ നേടിത്തരുന്നില്ല, എന്നാൽ അത് ഉറപ്പാക്കുന്നു. "നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും" (വാ.34).

അമ്മയെപ്പോലെ സ്നേഹിക്കുക

1943 ലെ ബംഗാൾ ക്ഷാമകാലത്ത് താൻ വളർന്നതിനെക്കുറിച്ച് മാലിനി തന്റെ കൊച്ചുമകനോട് പറയുകയായിരുന്നു. അവളുടെ പാവപ്പെട്ട കുടുംബത്തിന് കഴിക്കുവാൻ അല്പം ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ, മിക്കപ്പോഴും അവർ പട്ടിണിയായിരുന്നു. വളരെ അപൂർവമായി, അവളുടെ അച്ഛൻ പിടിച്ച മീൻ അത്താഴത്തിന് വീട്ടിൽ കൊണ്ടുവരും. മീൻകറി വയ്ക്കുബോൾ അമ്മ പറയും, “ആ മീൻതല എനിക്ക് തരൂ. എനിക്ക് അതാണ് ഇഷ്ടം, അതാണ് ഏറ്റവും മാംസമുളള കഷണം." വർഷങ്ങൾക്കുശേഷം മാലിനിക്ക് മനസ്സിലായി മീൻതലയിൽ മാംസം ഒന്നും ഇല്ലെന്ന്. വാസ്തവത്തിൽ അവളുടെ അമ്മ ഒന്നും കഴിച്ചിട്ടില്ല! എന്നാൽ, താനത് രുചികരമായി ആസ്വദിക്കുന്നതായി ഭാവിച്ചു. കാരണം, "ഞങ്ങൾ കുട്ടികൾ, അമ്മ ഒന്നും കഴിച്ചില്ലെന്ന് വിഷമിക്കാതെ, കൂടുതൽ മീൻ കഴിക്കുന്നതിനു വേണ്ടി!"
നാളെ നമ്മൾ മാതൃദിനം ആഘോഷിക്കുമ്പോൾ, നമ്മുടെ അമ്മമാരുടെ കരുതലിന്റെ കഥകളും നമുക്ക് വിവരിക്കാം. നമുക്ക് അവർക്കായി ദൈവത്തിന് നന്ദി പറയുകയും അവരെപ്പോലെ മറ്റുള്ളവരെ കൂടുതൽ സ്നേഹിക്കുവാൻ ശ്രമിക്കുകയും ചെയ്യാം.
പൗലോസ് തെസ്സലോനിക്ക സഭയെ സേവിച്ചു, "ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ " (1 തെസ്സ. 2: 7). യേശുവിനെക്കുറിച്ച് അവരോടു പറയുവാനും അവരോടൊപ്പം സ്വന്തം ജീവിതം പങ്കുവയ്ക്കുവാനും, "കഷ്ടവും അപമാനവും അനുഭവിച്ചിട്ടും" തന്റെ പ്രാണനുംകൂടെ വച്ചുതരുവാനും ഒരുക്കമായിരുന്നു. (വാ. 2, 8). അവൻ അവരോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുമ്പോൾ ആർക്കും ഭാരമായിത്തീരരുത് എന്നുവച്ചു രാവും പകലും വേല ചെയ്തു (വാ. 9) - അമ്മയെപ്പോലെ തന്നെ.
അമ്മയുടെ സ്നേഹത്തെ നിഷേധിക്കാൻ ആർക്കും കഴിയുകയില്ല. പൗലോസ് വിനയത്തോടെ പറഞ്ഞു, തന്റെ പരിശ്രമങ്ങൾ "വ്യർഥമായില്ല" (വാ. 1). മറ്റുള്ളവർ എങ്ങനെ പ്രതികരിക്കും എന്നു നമുക്ക് അറിയാനാവില്ല, എന്നാൽ അവരെ ത്യാഗപൂർവ്വം സേവിക്കുന്നതിനായി നമുക്ക് ഓരോ ദിവസവും ചെലവഴിക്കാം. നമ്മുടെ അമ്മ നമ്മിൽ അഭിമാനിക്കും; അതുപോലെ സ്വർഗ്ഗീയ പിതാവും!

നുണകളുടെ പിതാവ്

വിക്ടർ പതിയെ അശ്ലീലകാഴ്ചകൾക്ക് അടിമയായി. അവന്റെ സുഹൃത്തുക്കളിൽ പലരും അശ്ലീല ചിത്രങ്ങൾ നോക്കിയിരുന്നു. വിരസമായ നേരങ്ങളിൽ അയാളും അതിൽ വീണു. എന്നാൽ അത് എത്ര വലിയ തെറ്റാണെന്ന് പിന്നീട് മനസ്സിലായി - അത് ദൈവത്തിനെതിരെയുള്ള പാപമാണെന്നും അതു തന്റെ ഭാര്യയെ മാനസികമായി തകർത്തു എന്നും. ഇനി ഒരിക്കലും അതിൽ വീഴാതിരിക്കുവാൻ തന്റെ ജീവിതത്തിൽ ജാഗ്രത പാലിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. എങ്കിലും അത് വളരെ വൈകിയെന്ന് അയാൾ ഭയപ്പെട്ടു. അവന്റെ വിവാഹബന്ധം രക്ഷിച്ചെടുക്കാനാകുമോ? താൻ എപ്പോഴെങ്കിലും അതിൽനിന്നു സ്വതന്ത്രൻ ആവുകയും പൂർണ്ണമായി ക്ഷമ പ്രാപിക്കുകയും ചെയ്യുമോ?
നമ്മുടെ ശത്രുവായ പിശാച്, അത് വലിയ കാര്യമല്ലെന്ന മട്ടിൽ പ്രലോഭനം അവതരിപ്പിക്കുന്നു. അവൻ പറയുന്നു, എല്ലാവരും അത് ചെയ്യുന്നു. എന്താണ് ദോഷം? പക്ഷേ, നമ്മൾ അവന്റെ കെണിയിൽ വീഴുന്ന നിമിഷം, അവൻ ഗിയർ മാറ്റുന്നു. അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും, വളരെ വൈകിയിരിക്കുന്നു! നിങ്ങൾ വളരെ ദൂരം പോയിരിക്കുന്നു! ഇനി രക്ഷയില്ല!
നമ്മൾ ആത്മീയ യുദ്ധത്തിൽ ഏർപ്പെടുമ്പോൾ നമ്മെ നശിപ്പിക്കുവാൻ എന്ത് വേണമെങ്കിലും ശത്രു പറയും. യേശു പറഞ്ഞു, "അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ട് സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്ക് പറയുമ്പോൾ സ്വന്തത്തിൽനിന്ന് എടുത്തു പറയുന്നു. അവൻ ഭോഷ്ക് പറയുന്നവനും, അതിന്റെ അപ്പനും ആകുന്നു." (യോഹ. 8:44).
പിശാച് ഒരു നുണയനാണെങ്കിൽ, നമ്മൾ ഒരിക്കലും അവനെ ശ്രദ്ധിക്കരുത് : നമ്മുടെ പാപം ഒരു വലിയ കാര്യമല്ലെന്ന് അവൻ പറയുമ്പോഴും, നിങ്ങൾക്ക് ഇപ്പോൾ ഒരു പ്രതീക്ഷയ്ക്കും വകയില്ലെന്ന് അവൻ പറയുമ്പോഴും ശ്രദ്ധിക്കരുത്. ദുഷ്ടന്റെ വാക്കുകൾ തള്ളിക്കളയാനും പകരം ദൈവത്തെ ശ്രദ്ധിക്കാനും യേശു നമ്മെ സഹായിക്കട്ടെ. "എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും."(യോഹ. 8:32) എന്ന യേശുവിന്റെ വാഗ്ദത്തത്തിൽ നമുക്ക് ശരണപ്പെടാം.

ആത്മീയ രോഗനിർണ്ണയം

എന്റെ ഭാര്യാപിതാവിന്റെ പാൻക്രിയാസിലെ ക്യാൻസർ കീറോതെറാപ്പി മൂലം കുറഞ്ഞു വന്നെങ്കിലും പൂർണ്ണമായും മാറിയില്ല. വീണ്ടും ട്യൂമർ വളർന്നു തുടങ്ങി; അദ്ദേഹം ഒരു ജീവന്മരണ തീരുമാനം എടുക്കേണ്ടി വന്നു. അദ്ദേഹം ഡോക്ടറോട് ചോദിച്ചു: “ഞാൻ ഇനിയും ഈ കീമോ എടുക്കണമോ? മറ്റെന്തെങ്കിലും മരുന്നോ റേഡിയേഷനോ പരീക്ഷിക്കട്ടേ?”

യഹൂദ ജനതയുടെ മുമ്പിലും ഇങ്ങനെയൊരു ജീവന്മരണ ചോദ്യം ഉണ്ടായി. യുദ്ധവും ക്ഷാമവും മൂലം മടുത്ത ദൈവത്തിന്റെ ജനം തങ്ങളുടെ യഥാർത്ഥ പ്രശ്നം വിഗ്രഹാരാധന കൂടിയതാണോ അതോ കുറഞ്ഞു പോയതാണോ എന്ന് ആശ്ചര്യപ്പെട്ടു! അവസാനം അവർ, വ്യാജ ദൈവത്തിന് കൂടുതൽ യാഗങ്ങൾ അർപ്പിച്ച് അവൾ അവരെ സംരക്ഷിക്കുകയും അഭിവൃദ്ധി നൽകുകയും ചെയ്യുമോ എന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു (യിരെമ്യാവ് 44:17).

അവർ തങ്ങളുടെ പ്രശ്നകാരണത്തെ നിർണ്ണയിക്കുന്നതിൽ വല്ലാതെ തെറ്റിപ്പോയി എന്ന് യിരെമ്യാവ് പറഞ്ഞു. അവരുടെ പ്രശ്നം അവർ വിഗ്രഹങ്ങളെ സേവിക്കുന്നത് കുറഞ്ഞു പോയതല്ല, വിഗ്രഹങ്ങൾ അവർക്ക് ഉണ്ടായിരുന്നു എന്നതാണ്. അവർ പ്രവാചകനോട് പറഞ്ഞു, “നീ യഹോയുടെ നാമത്തിൽ ഞങ്ങളോടു പറഞ്ഞിരിക്കുന്ന വചനം സംബന്ധിച്ചു ഞങ്ങൾ നിന്നെ കൂട്ടാക്കുകയില്ല” (വാ. 16). യിരെമ്യാവ് മറുപടി പറഞ്ഞു, “നിങ്ങൾ യഹോവയുടെ വാക്ക് അനുസരിക്കാതെയും അവന്റെ ന്യായപ്രമാണവും ചട്ടങ്ങളും സാക്ഷ്യങ്ങളും പ്രമാണിച്ചു നടക്കാതെയും ധൂപം കാട്ടി യഹോവയോട് പാപം ചെയ്യുകകൊണ്ട്, ഇന്ന് ഈ അനർത്ഥം നിങ്ങൾക്കു വന്നു ഭവിച്ചിരിക്കുന്നു” (വാ. 23).

യഹൂദയെപ്പോലെ, നമ്മളും നമ്മെ പ്രശ്നത്തിലാക്കിയ പാപകരമായ തെരഞ്ഞെടുപ്പുകളിൽ വീണ്ടും വീണു പോകാൻ പ്രലോഭിതരായേക്കാം. ബന്ധങ്ങളിലുള്ള പ്രശ്നങ്ങൾ? വീണ്ടും അകന്നു പോകാം. സാമ്പത്തിക പ്രശ്നങ്ങൾ? ഇനിയും സ്വന്ത സുഖങ്ങൾക്കായി ചെലവിട്ടേക്കാം. അവഗണിക്കപ്പെട്ടോ? തിരിച്ചും നിഷ്കരുണം പെരുമാറിപ്പോകാം. എന്നാൽ നമ്മുടെ പ്രശ്നങ്ങൾക്ക് കാരണമായ ഈ വിഗ്രഹങ്ങളൊന്നും നമ്മെ രക്ഷിക്കില്ല. യേശുവിന് മാത്രമാണ് നാം അവനിൽ ആശ്രയിക്കുമ്പോൾ നമ്മെ ഈ പ്രശ്നങ്ങളിൽ നിന്ന് വിടുവിക്കാൻ കഴിയുക.

​​ചെറു കുറുക്കൻമാർ

ഒരു പൈലറ്റിന് തന്റെ ചായ കപ്പ്ഹോൾഡറിൽ വയ്ക്കാൻ കഴിഞ്ഞില്ല, അതിനാൽ അദ്ദേഹമത് സെന്റർകൺസോളിൽ വച്ചു. വിമാനം പ്രക്ഷുബ്ധമായപ്പോൾ, പാനീയം കൺട്രോൾ പാനലിലേക്ക് ഒഴുകി, ഒരു എഞ്ചിൻ ഓഫായി. ആഫ്ലൈറ്റ് വഴിതിരിച്ചുവിട്ട് സുരക്ഷിതമായി ലാൻഡ് ചെയ്തുവെങ്കിലും,രണ്ട് മാസങ്ങൾക്ക് ശേഷം മറ്റൊരു എയർലൈനിലെ ജീവനക്കാർക്ക് ഇത് വീണ്ടും സംഭവിച്ചപ്പോൾ, ഒരു പ്രശ്നമുണ്ടെന്ന് നിർമാതാവിന് മനസ്സിലായി. വിമാനത്തിന് 30 കോടി ചിലവാക്കി, പക്ഷേ അതിന്റെ കപ്പ്ഹോൾഡർ വളരെ ചെറുതായിരുന്നു. ഈ ചെറുതെന്ന് തോന്നിപ്പിക്കുന്ന പിശക് ചിലഭയാനകമായ നിമിഷങ്ങളിലേക്ക് നയിച്ചു.

ചെറിയ പ്രശ്നങ്ങൾക്ക് മഹത്തായ പദ്ധതികൾ തകർക്കുവാൻ കഴിയും, അതിനാൽ ഉത്തമഗീതത്തിലെ പ്രിയൻ തന്റെ പ്രിയയോട് തങ്ങളുടെ സ്നേഹത്തിന്റെ മുന്തിരിത്തോട്ടങ്ങളെ നശിപ്പിക്കുന്ന ചെറുകുറുക്കന്മാരെ പിടിച്ചു തരാൻ പ്രേരിപ്പിക്കുന്നു (2:15). മുന്തിരി തേടി കുറുക്കൻമാർ മതിലുകൾക്ക് മുകളിലൂടെ കയറുന്നതും വള്ളികൾ പുറത്തെടുക്കുന്നതും അവൻ കണ്ടിട്ടുണ്ട്. ശരം പോലെ മുന്തിരിത്തോട്ടത്തിലേക്ക് വരികയും രാത്രിയിൽ അപ്രത്യക്ഷമാവുകയും ചെയ്തിരുന്നതിനാൽ അവയെ പിടിക്കുവാൻ പ്രയാസമായിരുന്നു. എന്നാലും അവയെ അവഗണിക്കുവാൻ പാടില്ല.

നിങ്ങളുടെ ഏറ്റവും അടുത്ത ബന്ധങ്ങളെ ഭീഷണിപ്പെടുത്തുന്നത് എന്താണ്? അത് വലിയ കുറ്റകൃത്യങ്ങളല്ലായിരിക്കാം. നിങ്ങളുടെ സ്നേഹത്തിന്റെ വേരുകളെ കുഴിക്കുന്ന, ഇവിടെയും അവിടെയുമുള്ള നിസ്സാര അഭിപ്രായ പ്രകടനങ്ങൾ എന്ന ചെറുകുറുക്കൻമാർ ആയിരിക്കാം അവ! ചെറിയ കുറ്റങ്ങൾ കൂടിച്ചേർന്ന് ഒരിക്കൽ വിരിഞ്ഞ് വന്നിരുന്ന സൗഹൃദമോ തീക്ഷ്ണമായ വിവാഹജീവിതമോ അപകടത്തിലാക്കും.

ചെറുകുറുക്കൻമാരെ പിടിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ! നമുക്ക് ആവശ്യമായത് ദൈവം നൽകുന്നുണ്ട്. ക്ഷമാപണം ചോദിക്കുകയും നൽകുകയും ചെയ്തുകൊണ്ട്, ചിന്താപൂർണ്ണമായ പ്രവൃത്തികളാൽ നമുക്ക് നമ്മുടെ മുന്തിരിത്തോട്ടങ്ങളെ പരിപോഷിപ്പിച്ചെടുക്കാം.